പുരുഷന്മാരെക്കാൾ കൂടുതൽ കാലം സ്ത്രീകൾ ജീവിക്കുന്നതായി കണക്ക് വെളിപ്പെടുത്തി പഠനം. യു എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി) നല്കുന്ന കണക്കുകളാണ് ഇതിനെ സാധൂകരിക്കുന്നത്. അമേരിക്കയില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 81 വയസും പുരുഷന്മാരുടേത് 76 വയസുമാണ്. സ്ത്രീകളിലെ ഈ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന് രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ടെന്നാണ് ദക്ഷിണ ഡെന്മാര്ക്ക് സര്‍വകലാശാലയിലെ ജനസംഖ്യാശാസ്ത്രം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വിര്‍ജീനിയ സാറുള്ളി അവകാശപ്പെടുന്നത്.
അതിലൊന്ന് ജൈവശാസ്ത്രപരമായ കാരണങ്ങളാണ്. അതില്‍ ഏറ്റവും പ്രാഥമികമായ കാരണം ലൈംഗിക ഹോര്‍മോണുകളിലെ വ്യത്യാസമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറവും ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലുമാണ് എന്നതാണ് സ്ത്രീകള്‍ക്ക് അനുകൂലമായ ഘടകമായി പ്രവര്‍ത്തിക്കുന്നത്. ബയോളജി ഓഫ് സെക്സ് ഡിഫറന്‍സ് എന്ന ജേര്‍ണലില്‍ 2017-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് പ്രകാരം, ഹൃദയത്തെ ബാധിക്കുന്നതുള്പ്പെടെയുള്ള നിരവധി രോഗങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഈസ്ട്രജന് സഹായിക്കുന്നു.
അതേസമയം ചില രോഗങ്ങളുടെ കാര്യത്തില്‍ രോഗതീവ്രതയും അപകട സാധ്യതയും വര്‍ദ്ധിക്കാന്‍ ഉയര്‍ന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോണ്‍ കാരണമാകുന്നു എന്ന് നേച്ചര്‍ മെഡിസിന് ജേര്‍ണലില്‍ 2020-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന് അപകടകരമായ പെരുമാറ്റരീതി, ആക്രമണോത്സുകത എന്നിവയുമായും ബന്ധമുണ്ടെന്ന് വിര്‍ജീനിയ സാറുള്ളി പറയുന്നു.
ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇതിനര്‍ത്ഥം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ശരാശരി അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൂടുതല്‍ ജീവിക്കുന്നതായി വിര്‍ജീനിയ പറയുന്നു. ജൈവശാസ്ത്രപരമായ കാരണങ്ങള്‍ അല്ലാതെ മറ്റു ചില അനുകൂലഘടകങ്ങളും സ്ത്രീകള്‍ക്കുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം സാമൂഹികമായ ഘടകങ്ങളാണ്. പുരുഷന്മാരെ അപേക്ഷിച്ച് പുകവലി, മദ്യപാനം തുടങ്ങിയ ദുഃശീലങ്ങള്‍ സ്ത്രീകളില്‍ കുറവാണ്. ആരോഗ്യകരമായ ഭക്ഷണരീതികള്‍ പിന്തുടരുന്ന കാര്യത്തിലും പുരുഷന്മാര് സ്ത്രീകളെക്കാള്‍ പുറകിലാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക