ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ യു.ഡി.എഫിൽ വ്യത്യസ്ഥ അഭിപ്രായമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസ്–ലീഗ് തർക്കം ഉടലെടുത്തതിനു പിന്നാലെയാണു സുധാകരൻറെ ഇടപെടൽ. ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ സർക്കാരിനുമുന്നിൽ പുതിയ ഫോർമുല വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തും നിന്നും മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നുമുണ്ടായ വ്യത്യസ്ത അഭിപ്രായങ്ങൾ യുഡിഎഫ് അടുത്ത ദിവസങ്ങളിൽ വിശകലനം ചെയ്യുമെന്നും അദ്ദേഹം കണ്ണൂരിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. സ്കോളർഷിപ്പിൽ എല്ലാ മതങ്ങളെയും പൂർണമായും വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം ഒരു നയം പ്രഖ്യാപിക്കാൻ. ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച നയത്തിനകത്ത് ചെറിയ അഭിപ്രായ വ്യത്യാസം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ലീഗ് വിമർശനം കടുപ്പിച്ചതോടെ മലക്കംമറിഞ്ഞു.ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ യു.ഡി.എഫിൽ വ്യത്യസ്ഥ അഭിപ്രായമില്ലെന്നും മാധ്യമങ്ങൾ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് അതുപോലെ നടപ്പാക്കണമെന്നും അതോടൊപ്പം മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്കോളർഷിപ്പ് വേണമെന്നുമുള്ള ആവശ്യമാണ് യുഡിഎഫ് ഉന്നയിച്ചത്. ഇതിൽ പകുതിയാണ് സർക്കാർ അംഗീകരിച്ചത്. ഇക്കാര്യമാണ് കാസർകോട്ടും കോട്ടയത്തും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ ഇത് തെറ്റായി വ്യാഖ്യാനിച്ചു. ലീഗും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിച്ചു. എന്നാൽ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക