പതിനൊന്ന് വർഷമായി പെൻഷൻ കിട്ടിയ പണം ഉപയോഗിച്ച റോഡുകളിലെ ഗട്ടറുകൾ അടയ്ക്കുകയാണ് ഹൈദരബാദ് സ്വദേശികളായ 73കാരനായ ഗംഗാധർ തിലക് ക്ട്നം ഭാര്യ വെങ്കിടേശ്വരി കാട്നവും.റോഡിലെ കുഴികളെ കുറിച്ച് നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഈ വൃദ്ധ ദമ്പതികൾ നിരത്തിലേക്ക് ഇറങ്ങിയത്.
ഹൈദരബാദ് നഗരത്തിലും പരിസരത്തുമായി കാറിൽ സഞ്ചരിച്ചാണ് ദമ്പതികളുടെ ഗട്ടർ അടയ്ക്കൽ. ഗട്ടറുകൾ ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തായി വാഹനമൊതുക്കിയ ശേഷം കാറിനുള്ളിൽ സൂക്ഷിച്ച ഉപകരണങ്ങളുമായി ഇരുവരും നിരത്തിലേക്ക് ഇറങ്ങും.
ഗട്ടറുകളുടെ ആംബുലൻസ് എന്നാണ് ഈ കാറിനെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത്. ഗംഗാധർ തിലകിനെ റോഡ് ഡോക്ടറെന്നും ഇതിനോടകം വിളിപ്പേര് വീണിട്ടുണ്ട്. സോഫ്റ്റ് വെയർ എൻജിനിയറായിരുന്നു ഗംഗാധർ തിലക്. നിരവധി റോഡ് ആക്സിഡൻറുകളുടെ കാരണം റോഡിലെ കുഴികൾ ആണെന്ന നിരീക്ഷണത്തിലാണ് ഇവരുടെ നിസ്വാർത്ഥ സേവനം.
ഹൈദരബാദിലും പരിസരത്തുമായി രണ്ടായിരത്തിലേറെ ഗട്ടറുകളാണ് ഇതിനോടകം ഇവർ പരിഹരിച്ചിട്ടുള്ളത്. പെൻഷനായി ലഭിച്ച പണത്തിൽ നിന്ന് നാല് ലക്ഷത്തോളം രൂപ ഇതിനോടകം റോഡിലെ കുഴികൾ അടയ്ക്കാനായി ചെലവാക്കിയെന്നും ദമ്പതികൾ പറയുന്നു.
തുടക്കത്തിൽ ദമ്പതികളെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ സർക്കാർ ജീവനക്കാർ ദമ്പതികളെ തിരിച്ചറിഞ്ഞതോടെയാണ് കട്നാം ദമ്പതികൾ വൈറലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക