തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി കസ്റ്റംസ്. കേസിന്റെ മേൽനോട്ടച്ചുമതലയുള്ള നിലവിലെ കമ്മീഷ്ണർ സുമിത്കുമാർ സ്ഥലം മാറി പോകാനിരിക്കെയാണ് നീക്കം. ഈ മാസം 27നാണ് നിലവിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ ഭിവണ്ടിയിലേക്ക് സ്ഥലംമാറി പോകുന്നത്.
നടപടികളുടെ ഭാഗമായി കേസന്വേഷണ ചുമതലയുള്ള കസ്റ്റംസ് സൂപ്രണ്ട് അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തി. കേസിൽ അവസാനവട്ട നിയമവശങ്ങൾ പരിശോധിക്കാനാണ് കൂടിക്കാഴ്ച നടത്തിയത്.
കസ്റ്റംസ് കമ്മീഷ്ണർ സുമിത്കുമാറിന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തി പുകയുന്നുണ്ട്. പ്രധാനപ്പെട്ട കേസുകളുടെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്നാണ് വിമർശനം.
ഇതിനിടെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ സമ്മർദ്ദമെന്ന സരിത്തിന്റെ ആരോപണത്തിൽ കൊച്ചി എൻഐഎ കോടതി മറ്റന്നാൽ വിധി പറയും. പ്രതിയുടെ മൊഴിയിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമോയെന്നതിലാണ് വിധി പറയുക.
പ്രതികളെ ജയിൽ മാറ്റണമെന്ന എൻഐഎ ആവശ്യത്തിലും തീരുമാനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക