കോവിഡ് കാരണം നിര്‍ത്തിവെച്ച പൂരം പ്രദര്‍ശനത്തിന് ചെലവായ ലക്ഷങ്ങള്‍ കരാറുകാര്‍ക്ക് ഇനിയും കൊടുത്തില്ല. മൂന്നുമാസം പിന്നിട്ടിട്ടും പണം അനുവദിക്കാത്തതിനെത്തുടര്‍ന്ന് അഴിച്ചുനീക്കാന്‍ പോലും പണമില്ലാത്തതിനാല്‍ എക്സിബിഷന് പ്രവേശന കവാടം പോലും ഇപ്പോഴും നീക്കിയിട്ടില്ല. നിരവധി തവണ എക്സിബിഷന് കമ്മിറ്റി അംഗങ്ങളെയും ദേവസ്വം ഭാരവാഹികളെയും മാറിമാറി വിളിച്ച് നാളുകള്‍ നീക്കുകയാണ് എക്സിബിഷന് നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട കൂലിക്കരാറുകാര് ഉള്‍പ്പെടെ ഉള്ളവര്‍.
പ്രവേശനകവാടം, ലൈറ്റ് ആന്‍ഡ് സൗണ്ട്, പന്തല്‍ വര്‍ക്ക്, സ്റ്റാള്‍, കൂലിപ്പണി കരാര്‍ തുടങ്ങിയവര്‍ക്കാണ് ഇനിയും പണം കൊടുത്തുതീര്‍ക്കാനുള്ളത്. കോവിഡ് കാരണം ജനം അകന്നുനിന്ന പ്രദര്‍ശന കാലമായിരുന്നതിനാല്‍ കാര്യമായ വരുമാനമൊന്നും കിട്ടിയിട്ടില്ല. ഈ ചെലവിനത്തില്‍ ഏകദേശം 60 ലക്ഷത്തിലധികം രൂപ കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് അറിയുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ പട്ടിണിയിലാണ് ഇവരില്‍ പല കരാറുകാറും.
പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വം അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ദേവസ്വങ്ങള്‍ സാമ്ബത്തിക പ്രതിസന്ധിയിലായതാണ് തിരിച്ചടവ് വൈകിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക