വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പോണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ 2013ല്‍ രാജ് കുന്ദ്ര നടത്തിയ ചില പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
2013ല്‍ ഫിലിംഫെയറിന് നല്കിയ അഭിമുഖത്തിലായിരുന്നു കുന്ദ്രയുടെ ശ്രദ്ധേയമായ പ്രസ്താവന. ദരിദ്രകുടുംബ പശ്ചാത്തലത്തിലാണ് താന്‍ വളര്‍ന്നതെന്നും അവിടെ നിന്ന് സ്വപ്രയത്നത്തിലാണ് താന്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയതെന്നും കുന്ദ്ര പറയുന്നുണ്ട്.
”ഒരു ദരിദ്ര കുടുംബത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. എന്റെ പിതാവ് 45 വര്‍ഷം മുമ്പ് ലണ്ടനിലെത്തിയയാളാണ്. അവിടെ ബസിലെ കണ്ടക്ടര്‍ ജോലി ചെയ്താണ് അദ്ദേഹം ഞങ്ങളെ വളര്‍ത്തിയത്. അമ്മയ്ക്ക് ഒരു ഫാക്ടറിയിലായിരുന്നു ജോലി.പതിനെട്ടാം വയസ്സില്‍ കോളെജ് ഉപേക്ഷിച്ച ഞാന്‍ സ്വപ്രയത്നത്തിലാണ് ഇതുവരെ എത്തിയത്. അശ്രദ്ധമായി ഞാന്‍ പണം ചെലവഴിക്കുമ്പോള്‍ ശില്‍പ്പ എന്നെ വഴക്കുപറയാറുണ്ട്.
എന്നാല്‍ ഞാന്‍ സമ്പാദിച്ച പണം ആസ്വദിച്ച് ചെലവഴിക്കുന്നതില്‍ എനിക്ക് യാതൊരു ദു:ഖവും തോന്നാറില്ല. എന്റെ രോഷമാണ് ഇപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്.
ദാരിദ്ര്യത്തെ ഞാന്‍ വെറുക്കുന്നു. ഒരു പണക്കാരനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിലൂടെ ജീവിത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു. സ്വപ്രയത്നത്തിലൂടെ ഈ നിലയില്‍ എത്തിയ എന്നെയാണ് ശില്‍പ്പ സ്നേഹിക്കുന്നതും,” എന്നായിരുന്നു കുന്ദ്രയുടെ വാക്കുകള്‍.
രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക