ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താൻ ചാമ്പ്യന്മാരാവുമെന്ന് മുൻ പാക് താരം ഷൊഐബ് അക്തർ. ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാവും പാകിസ്താന്റെ കിരീടധാരണം എന്നും അക്തർ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎഇയിലെ സാഹചര്യം ഇന്ത്യക്കും പാകിസ്താനും ഒരുപോലെ ഗുണം ചെയ്യുമെന്നും അതിനാൽ ഇരു ടീമുകളും കലാശപ്പോരിൽ കളിക്കാനാണ് സാധ്യതയെന്നുമാണ് താരത്തിന്റെ പ്രവചനം. അതേസമയം, ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്താനു കഴിഞ്ഞിട്ടില്ല.
മുൻപ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ഗ്രൂപ്പ് ഒന്നാണ് ടൂർണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റ് ഇൻഡീസ്, മുൻ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികൾ. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.
എട്ടു ടീമുകളാണ് സൂപ്പർ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകൾ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പർ 12ലേക്കു എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക