രോഗബാധിതനായ 65-കാരനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ ഭാര്യയും ബന്ധുക്കളായ യുവാക്കളും അറസ്റ്റില്‍. ചെറുവത്തൂരിലാണ് സംഭവം. ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ വി. ജാനകി (50), ജാനകിയുടെ സഹോദരിയുടെ മകന് അന്നൂര്‍ പടിഞ്ഞാറ് താമസിക്കുന്ന വി. രാജേഷ് (34), മറ്റൊരു ബന്ധു കണ്ടങ്കാളിയില്‍ താമസിക്കുന്ന അനില്‍ (39) എന്നിവരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് മുക്തനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. മിക്ക ദിവസങ്ങളിലും ഭാര്യ മാത്രമാണ് വീട്ടില്‍ ഒപ്പമുണ്ടാകുക. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയം.
താടിയില്‍ മുറിവും കഴുത്തില്‍ പാടും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്താൻ സഹായിച്ചത്. മൃതദേഹം പരിശോധനയ്ക്കുശേഷം കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക