ഹോട്ഷോട്സ് എന്ന ആപ്പിൽ അപ്ലോഡ് ചെയ്യുന്ന വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ബോളിവുഡ് താരം ശിൽപ ഷെട്ടി. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ശിൽപയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ നടിയെയും പൊലീസ് ചോദ്യം ചെയ്തു. പൊലീസിനോടാണ് ശിൽപ ഇക്കാര്യം വ്യക്തമാക്കിയത്.
ഹോട്ഷോട്സ് മൊബൈൽ ആപ് വഴിയാണ് കുന്ദ്ര ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നീലച്ചിത്ര നിർമാണത്തിൽ കുന്ദ്രയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച ശിൽപ, കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ആപ്പിന് പിന്നിലെന്നു പറഞ്ഞതായാണ് വിവരം. വിഡിയോകളിൽ പ്രത്യക്ഷമായി ലൈംഗിക രംഗങ്ങൾ കാണിക്കുന്നില്ലെന്നും നീലച്ചിത്രമല്ലെന്നുമാണ് ശിൽപ പൊലീസിനു മൊഴി നൽകിയത്. തന്റെ ഭർത്താവ് നിരപരാധിയാണെന്നും ശിൽപ പൊലീസിനോട് പറഞ്ഞു.
കുന്ദ്രയുടെ നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട വ്യവസായത്തിൽ ശിൽപയ്ക്ക് പങ്കുണ്ടോയെന്ന് അറിയാനാണു പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക