കാസര്‍കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു.
കാസര്‍കോട് മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോര്‍ട്ട് ഉടമയ്ക്കെതിരെയാണു കേസെടുത്തത്. വരന്റെ പിതാവിനെതിരെ കേരള പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കേസെടുക്കുമെന്നു വിദ്യാനഗര്‍ പൊലീസ് പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുള്ള എല്ലാ പരിപാടിയും ഒഴിവാക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ ഇതു ലംഘിച്ചു പഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അറന്തോടിലെ കൊല്ലങ്കാനയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നൂറിലേറെ പേരെ പങ്കെടുപ്പിച്ചു വിവാഹ സല്‍ക്കാരം നടത്തുകയായിരുന്നു.
നിലവില്‍ കല്യാണത്തിന് 20 പേരെ പങ്കെടുപ്പിക്കാനുള്ള അനുമതിയാണുള്ളത്. എന്നാല്‍ ഇതു ലംഘിച്ചാണു വിവാഹ സല്‍ക്കാരം നടത്തിയതെന്നു അധികൃതര്‍ അറിയിച്ചു.
ആളുകളെ പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരം നടത്തുന്നതായി സെക്ടറല്‍ മജിസ്ട്രേട്ട് നല്കിയ പരാതിയെ തുടര്‍ന്നു കേസെടുത്തിട്ടുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് കേസെടുത്തത്. കല്യാണം നടത്താന്‍ റിസോര്‍ട്ട് അനുവദിച്ചതാണ് നിയമം ലംഘനമാണെന്നു പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക