കാസര്‍കോട്-തലപ്പാടി ദേശീയപാതയോരത്തെ ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ കവര്‍ച്ച. 10.68 ലക്ഷം രൂപ വിലമതിക്കുന്ന 16 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍, നാലര ലക്ഷം രൂപ, ഏതാനും ആഡംബര വാച്ചുകള്‍ എന്നിവയുള്‍പ്പെടെ 16 ലക്ഷം രൂപയുടെ മോഷണം നടന്നതായി ജ്വല്ലറി ഉടമ കെ എം അഷ്റഫ് പറഞ്ഞു. ഇതുകൂടാതെ ജ്വല്ലറിക്കുള്ളിലെ ലോക്കറിനുള്ളില്‍ അഞ്ചു കിലോയോളം സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് തകര്‍ക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം വിജയിച്ചില്ല.
ഏഴംഗസംഘമാണ് മോഷണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഇവരുടെ പക്കല്‍ ഗ്യാസ് കട്ടറും സിലിണ്ടറും ഉണ്ടായിരുന്നു. ഇവര്‍ ഇന്നലെ പുലര്‍ച്ചെ 1.30 മുതല്‍ മൂന്നു വരെ ജ്വല്ലറിയിലുണ്ടായിരുന്നു. വാച്ച്മാൻ അബ്ദുള്ളയെ ആക്രമിച്ച ശേഷം കൈയും കാലും കെട്ടിയിട്ട ശേഷം ജ്വല്ലറിയുടെ പുറകുവശത്ത് തള്ളുകയായിരുന്നു. ഇതിനുശേഷം ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ച സംഘം അകത്തുകയറിയത്. പുലര്‍ച്ചെ 3.30 ഓടെ സമീപത്തെ കടയിലെ വാച്ച്മാന് അവശനിലയിലായിരുന്ന അബ്ദുള്ളയെ കണ്ടെത്തിയതോടെയാണ് കവര്‍ച്ചയെക്കുറിച്ച് പുറംലോകമറിഞ്ഞത്. അക്രമത്തില്‍ വാച്ച്മാന് അബ്ദുള്ളയുടെ കണ്ണിന് താഴെയുള്ള എല്ലിന് ഒടിവുണ്ട്. ഇയാളെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദിവസങ്ങളോളം ജ്വല്ലറിയും പരിസരവും നിരീക്ഷിച്ചശേഷമാകാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക