തലശ്ശേരി ഗോപാലപ്പേട്ട തീരത്തോട് ചേർന്ന് ഫൈബർ തോണി കടൽക്ഷോഭത്തിൽ തകർന്നു. തോണിയിലുണ്ടായ മൂന്ന് തൊഴിലാളികളെയും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ദീൻ (31), കൊല്ലം സ്വദേശികളായ പ്രഭാകരൻ (58), കുഞ്ഞാലി (57) എന്നിവരാണ് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടത്. ഗോപാലപ്പേട്ട തിരുവാണിക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഞായറാഴ്ച പകൽ ഒന്നോടെയാണ് അപകടം. വടകര ചോമ്പാൽ ഹാർബറിൽനിന്ന് ‘പമ്മൂസ്’ തോണിയിൽ ശനിയാഴ്ച പകൽ 2.30ന് മീൻപിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. മടങ്ങിവരുമ്പോൾ എൻജിൻ തകരാറിലായി ആഴക്കടലിൽ കുടുങ്ങുകയായിരുന്നു. ഗോപാലപ്പേട്ടയിലെ പ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്മി’ തോണിയിൽ കെട്ടിവലിച്ചാണ് തീരത്തിനടുത്ത് എത്തിച്ചത്. ഇതിന് പിന്നാലെയാണ് കൂറ്റൻ തിരമാലയിൽ തോണി തകർന്നത്. തീരദേശ പൊലീസ് എത്തുമ്പോഴേക്കും കടൽക്കോളിൽപെട്ട് മരണമുഖത്തായിരുന്നു തൊഴിലാളികൾ. ഗോപാലപ്പേട്ടയിലെ പതിനഞ്ചോളം തൊഴിലാളികളും രക്ഷാദൗത്യത്തിൽ പങ്കെടുത്തു. കൂറ്റൻ കമ്പ ഉപയോഗിച്ചാണ് തൊഴിലാളികളെ കരക്കെത്തിച്ചത്. ഇവർക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. ന്യൂമാഹി കല്ലായി അങ്ങാടിയിലെ ഹനീഫിന്റെ തോണിയാണ് തകർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക