പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും കിളിര്‍ത്തതുമായ വൃക്ഷങ്ങളുടെ അവകാശം കര്‍ഷകര്‍ക്ക് തന്നെയെന്ന് റവന്യുമന്ത്രി കെ രാജന് നിയമസഭയില്‍ അറിയിച്ചു. 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുകൊടുക്കുന്ന ഭൂമിയില്‍ പട്ടയം ലഭിച്ച ശേഷം കര്‍ഷകര്‍ നട്ടു വളര്‍ത്തിയതും കിളിര്‍ത്തു വന്നതുമായ ചന്ദനമൊഴികെയുള്ള വൃക്ഷങ്ങളുടെ അവകാശം കര്‍ഷകര്‍ക്ക് ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം കര്‍ഷക താല്പര്യം അട്ടിമറിയ്ക്കുന്നതിനാണ്.
മലയോര കര്‍ഷകരുടെ ദീര്‍ഘനാളായ ആവശ്യമാണിത്. ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയ പുലയന്റെ അവസ്ഥയിലാണ് മലയോര കര്ഷകന്. സ്വന്തമായി നട്ടുവളര്‍ത്തി ആശയോടെ പരിപാലിക്കുന്ന വൃക്ഷങ്ങളില്‍ തങ്ങള്‍ക്ക് അവകാശം ലഭിക്കില്ലെന്നറിയുന്ന കര്‍ഷകന്റെ വേദന മനസ്സിലാക്കുന്നു. ഇതു മനസിലാക്കിയാണ് 2005 ലെ പ്രൊമോഷന് ഓഫ് ട്രീസ് ഗ്രോത്ത് ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി 2020 ഒക്ടോബര്‍ മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉത്തരവ് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് അത് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മുറിച്ച് വില്ക്കാന് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവത്തോടെയാണ് പരിഗണിച്ചത്. അനധികൃത മരം മുറിക്കാരെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും തക്കതായ ശിക്ഷ അനുഭവിക്കേണ്ടി വരും. സര്‍ക്കാരില്‍ ഒരു വിധത്തിലുള്ള അഭിപ്രായ വ്യത്യാസവും ഇക്കാര്യത്തിലില്ല. പഞ്ച് ഡയലോഗ് അടിക്കാനല്ല മറിച്ച് പഞ്ച് നടപടികള്‍ എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക