നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും നേരെ വധഭീഷണിയെന്ന് ആരോപണം . പുറത്തിറങ്ങിക്കളിച്ചാൽ ഉണ്ടാവില്ലെന്നാണ് ഭീഷണി. രമ്യ ഹരിദാസ് എം.പിയെയും വി.ടി ബല്‍റാമിനെയും അധിക്ഷേപിക്കുന്നതായിരുന്നു ഫോൺകോൾ എന്നും പറയുന്നു . കഴിഞ്ഞ ദിവസം പാലക്കാട്ടെ ഹോട്ടലിൽ നടന്ന സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഫോൺ വിളിയെന്നാണ് സൂചന. സംഭവത്തില്‍ പാലക്കാട് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണംതുടങ്ങി. കോവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ഇതിനെ ചോദ്യം ചെയ്തപ്പോള്‍ കയ്യാങ്കളിയിലാണ് സംഭവം അവസാനിച്ചത്. എന്നാല്‍, ഹോട്ടലിൽ കയറിയത് പാഴ്സലിന് വേണ്ടിയാണെന്നായിരുന്നു രമ്യ ഹരിദാസ് നല്കിയ വിശദീകരണം. യുവാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ വി.ടി ബല്‍റാം, പാളയം പ്രദീപ് എന്നിവരുള്‍പ്പെടെ ആറു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാലക്കാട് കസബ പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക