കൊല്ലം ചടയമംഗലത്ത് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ പെണ്‍കുട്ടിക്കെതിരേ പൊലീസ് കേസ് എടുത്തു. ഗൗരി നന്ദ എന്ന പെണ്‍കുട്ടിക്കെതിരേയാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. എടിഎമ്മില്‍ നിന്നും പണം പിന്വലിക്കാനെത്തിയതാണ് പെണ്‍കുട്ടി. ഇതിനിടെ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ അവിടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന വ്യക്തിക്ക് പൊലീസ് നോട്ടീസ് നല്കി.
ഇതിന് പിന്നാലെ നോട്ടീസ് നല്കിയ വ്യക്തിയും പൊലീസും തമ്മില്‍ ആദ്യം വാക്കുതര്‍ക്കം ഉണ്ടായി. ഇത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി തര്‍ക്കത്തിന്റെ കാരണം തിരക്കി. ഇതോടെ പൊലീസ് പെണ്‍കുട്ടിക്കും നോട്ടീസ് നല്കി. തുടര്‍ന്ന് പോലീസും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമായി. എന്നാൽ പെണ്‍കുട്ടിയില്‍ നിന്ന് പിഴ ഈടാക്കിയിട്ടില്ല. കൊ വിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്.
സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസെങ്കില്‍ പൊലീസിന് എന്തുകൊണ്ട് നോട്ടീസ് നല്‍കുന്നില്ലെന്ന് പെണ്‍കുട്ടി ചോദിച്ചു. പോലീസ് നല്കിയ നോട്ടീസ് പെണ്‍കുട്ടി കൈപറ്റിയുമില്ല. വൈകീട്ടോടെ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ തന്നെയാണ് ചുമത്തിയതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക