തൃശൂർ: ഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്തെന്ന കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി.
ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ മിയ ജോസ് (32) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. സ്പെഷൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് രമ്യ മേനോന്റേതാണ് വിധി.
മിയ നൽകിയ സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് ദീപു കെ തോമസിനെ വിട്ടയച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇരു കേസുകളും ഒരുമിച്ചാണു പരിഗണിച്ചത്.
ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെ ഭർത്താവിന്റെ മാതാപിതാക്കളെ മിയ ആക്രമിച്ചതായാണ് കേസ്. 2016 ജൂലൈ 27നായിരുന്നു സംഭവം.
ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്ട്യാടത്തു വീട്ടിൽ തോമസും (65) ലൈലയും (63) താമസിക്കുന്ന വീട്ടിലെത്തിയ മിയ ഇവരെ ആക്രമിക്കുകയും ലൈലയുടെ ചുമലിൽ കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
കടിച്ചപ്പോൾ മാംസം പറിഞ്ഞുപോയതിനു തെളിവു ഹാജരാക്കിയിരുന്നു. സംഭവത്തിനു ശേഷം ദീപുവിനും മാതാപിതാക്കൾക്കും എതിരെ മിയ മണ്ണുത്തി പൊലീസിൽ സ്ത്രീധന പീഡന കേസു കൊടുക്കുകയും ചെയ്തു. സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക