അമ്മക്കടുവ ഉപേക്ഷിച്ചുപോയ കടുവക്കുട്ടി നാളെ കാടു കാണാനിറങ്ങും. പെരിയാർ ടൈഗർ റിസർവ് സംരക്ഷണച്ചുമതല ഏറ്റെടുത്ത മംഗള എന്ന 10 മാസം പ്രായമുള്ള പെൺ കടുവക്കുട്ടിയെയാണു വേട്ടയാടൽ പരിശീലനത്തിന്റെ ഭാഗമായി ആദ്യമായി കാട്ടിലേക്കിറക്കുന്നത്.
2020 നവംബർ 21നാണു മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ കടുവക്കുട്ടിയെ വാച്ചർമാർ കണ്ടെടുത്തത്. മംഗളയെന്ന് പേരിട്ടു. കൈകാലുകൾ തളർന്ന് അവശനിലയിലായ കടുവക്കുട്ടിയെ തള്ളക്കടുവ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. തള്ളക്കടുവയ്ക്കു വേണ്ടി വനത്തിൽ ക്യാമറ സ്ഥാപിച്ചു തിരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിരുന്നില്ല.
കാടുമായി ഇണങ്ങാൻ റീവൈൽഡിങ് എന്ന പരിശീലന രീതിയാണ് അവലംബിക്കുന്നത്. 25 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള കൂട്ടിൽ ഇട്ടാണ് കടുവക്കുട്ടിയെ കാട്ടിലേക്ക് ഇറക്കുന്നത്. ജീവനുള്ള ഇരയെ കൂട്ടിലേക്കു തുറന്നുവിടും. കാട്ടിൽ വലിയ മരങ്ങളും ശുദ്ധജല സ്രോതസ്സുമുള്ള സ്ഥലത്താണ് കൂട് സ്ഥാപിക്കുക. കടുവക്കുട്ടിയെ മറ്റു മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ കൂടിനു ചുറ്റും 10,000 ചതുരശ്ര അടി വേലിയുണ്ട്. നീരീക്ഷണത്തിനായി ക്യാമറകളുണ്ട്.
ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണത്തിലാണു പരിശീലനം. 50 ലക്ഷത്തോളം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. സ്വന്തമായി വേട്ടയാടാനും കാടിനോടു ചേർന്നുപോകാനുമുള്ള പരിശീലനം കഴിഞ്ഞാൽ മംഗളയെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിൽ തുറന്നുവിടും. റീവൈൽഡിങ്ങിനായി 2 വർഷം വരെ കാട്ടിലെ കൂട്ടിൽ പരിശീലനം നൽകണമെന്നാണു നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡം.
പ്രതികരിക്കാൻ ഇവിടെ എഴുതുക