പുനർ വിവാഹ പരസ്യങ്ങളിലൂടെ ആളുകളെ പെണ്ണുകാണലിന് ക്ഷണിച്ച് കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. പത്രങ്ങളിൽ പുനർ വിവാഹത്തിന് പരസ്യം നൽകിയവരുടെ നമ്പറുകളിൽ വിളിച്ച ശേഷം പെണ്ണുകാണലെന്ന വ്യാജേന വിളിച്ചുവരുത്തി മർദിക്കുകയും സ്വർണമുൾപ്പെടെ കവരുകയും ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.
പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻതുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് കുറുവംപാളയം വിഘ്നേഷ് (23), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോമ്പൗണ്ട് മണികണ്ഠൻ (27), തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൽ (42), തിരുപ്പൂർ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്.
തൃശ്ശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവും നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സമാനരീതിയിലുള്ള വേറെയും കേസുകൾ ഇവരുടെ പേരിലുണ്ട്. പുനർവിവാഹം കഴിക്കുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകുന്നവരെയാണ് സംഘം തട്ടിപ്പിൽപ്പെടുത്തുന്നത്. തമിഴ്നാട്ടിൽ താമസിക്കുന്ന മലയാളി കുടുംബം എന്നാണ് ഇവർ പരിചയപ്പെടുത്തിയിരുന്നത്.
സഹോദരിയുടെ ഭർത്താവ് മരിച്ചതാണ് എന്നും കുട്ടികളില്ല എന്നും ബോധ്യപ്പെടുത്തും. പൊള്ളാച്ചിയിലോ മറ്റോ പൂജക്കായി വരുന്നുണ്ടെന്നും പെണ്ണുകാണൽ അവിടത്തെ ഫാംഹൗസിൽവെച്ച് നടത്താമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയുംചെയ്യും. ഇതെല്ലാം വിശ്വസിച്ച് പെണ്ണുകാണൽച്ചടങ്ങിന് എത്തുന്നവരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിയിട്ട് മൊബൈലും സ്വർണവും പണവും കവരും.
തുടർന്ന് എ.ടി.എം. കാർഡും പിന്നും കൈവശപ്പെടുത്തുകയും പണം പിൻവലിക്കുകയും ചെയ്യും. ഇതിനുശേഷം അർധരാത്രി ഇവരെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്. തൃശ്ശൂർ സ്വദേശികളിൽനിന്ന് ഏഴായിരം രൂപയും സ്വർണമോതിരവും മൊബൈൽഫോണുകളും ഇവർ കവർന്നു. കൂടാതെ എ.ടി.എം. കാർഡുകൾ വഴി നാലുലക്ഷത്തിലധികം രൂപ പിൻവലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക