ലഖ്നൗ: സിസേറിയനിടെ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടർന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ ജനുവരി മാസത്തിലായിരുന്നു യുവതിയുടെ ശസ്ത്രക്രിയ.
ഗുരുതരാവസ്ഥയിലായ യുവതി കിങ് ജോർജ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സിസേറിയനിടെ 30കാരിയുടെ വയറ്റിൽ തുണി മറന്നുവച്ച് തുന്നിയിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജനുവരി 30നാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. യുവതി പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ വയറ്റിൽ തുണി കണ്ടെത്തിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
പ്രസവത്തിന് പിന്നാലെ കടുത്ത വയറു വേദനയെ തുടർന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിടി സ്കാൻ ചെയ്തപ്പോഴാണ് വയറ്റിൽ തുണി കണ്ടെത്തിയത്. അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തടർന്നാണ് കിങ് ജോർജ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലായിരുന്നു.
തുണി വയറ്റിൽ മറുന്ന വച്ച് തുന്നിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. എന്നാൽ ഈ കമ്മിറ്റിയിലുള്ളവർ രോഗിയുടെ ബന്ധുക്കളുടെ മൊഴി തേടിയിട്ടില്ലെന്നാണ് യുവതിയുടെ ഭർത്താവ് ബുധനാഴ്ച ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക