കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിന് പിന്നാലെ രഖിലിന്റെ ചില അടുത്ത സുഹൃത്തുക്കൾ നാട്ടിൽനിന്നും അപ്രത്യക്ഷരായതായും വിവരമുണ്ട്. ബാലസ്റ്റിക് വിദഗ്ധർ വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി ഇന്നും പരിശോധന നടത്തും.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ മെഡിക്കൽ വിദ്യാർഥിയായ മാനസയെ കൊലപ്പെടുത്തിയത് ഒരുമാസത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനുശേഷമാണെന്ന് പോലിസ് അന്വേഷണത്തിൽ വ്യക്തമായി. മാനസ പഠിച്ചിരുന്ന കോളജിന്റെ അടുത്തുതന്നെ രഖിൽ വാടകയ്ക്ക് മുറിയെടുത്തു.
ഇവിടെനിന്ന് നോക്കിയാൽ മാനസ കോളജിലേക്ക് പോവുന്നതും ക്ലാസ് കഴിഞ്ഞ് തിരികെ മടങ്ങുന്നതും രഖിലിന് കാണാൻ സാധിക്കുമായിരുന്നു.
മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റർ അടുത്ത് തന്നെയാണ് രഖിലിന്റെയും മുറി. ഇങ്ങനെ മാനസയുടെ ഓരോ നീക്കവും രഖിൽ തുടർച്ചയായി നിരീക്ഷിച്ചു. അതിനുശേഷമാണ് മുൻകൂട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. അവസാനവർഷ വിദ്യാർഥിനിയായ മാനസയ്ക്ക് ഇന്നലെ ക്ലാസുണ്ടായിരുന്നില്ല.
സുഹൃത്തുക്കൾക്കൊപ്പം കോളജിനു സമീപം വാടകയ്ക്കെടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയിൽനിന്നും മാനസ പുറത്തുപോയിട്ടില്ലെന്ന് രഖിൽ ഉറപ്പാക്കി. അതിനുശേഷമാണ് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുന്നതും കൊല നടക്കുന്നതും. മാനസയും രാഖിലും തമ്മിൽ രണ്ടുവർഷത്തിലധികമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ബന്ധത്തിലുണ്ടായ വിളളലാവാം കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വളവട്ടണം പോലിസ് സ്റ്റേഷനിലെ ഹോംഗാർഡ് മാധവന്റെയും രാമതെരു സ്കൂളിലെ അധ്യാപിക സെബിനയുടെയും മകളാണ് കൊല്ലപ്പെട്ട മാനസ.
കഴിഞ്ഞ മാസം 24നാണ് മാനസ അവസാനമായി വീട്ടിലെത്തിയത്. അപ്പോഴാണ് രാഖിൽ ശല്യം ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടർന്ന് പിതാവ് കണ്ണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി മാലൂർ സ്വദേശിയായ രഖിലിനെയും മാതാപിതാക്കളെയും ഡിവൈഎസ്പി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മാനസയെ ഇനി ശല്യം ചെയ്യില്ലെന്ന് മാതാപിതാക്കൾക്ക് മുന്നിൽവച്ച് രാഖിൽ ഉറപ്പുനൽകി. തുടർന്ന് പരാതിയുമായി മുന്നോട്ടുപോവാൻ താത്പര്യമില്ലന്ന് മാനസയുടെ വീട്ടുകാർ പോലിസിനെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക