കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥി മാനസയെ കൊലപ്പെടുത്താനായി രഖിൽ ഉപയോഗിച്ച തോക്ക് ബിഹാറിൽ നിന്നാണെന്ന് സൂചന.
ജൂലൈ 12ന് സുഹൃത്തിനൊപ്പം രഖിൽ ബീഹാറിലേക്ക് പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. എട്ട് ദിവസം ബിഹാറിലെ പലയിടങ്ങിൽ ഇയാൾ തങ്ങിയെന്നും പൊലീസ് പറയുന്നു.
7.62 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് രഖിൽ കൊല നടത്തിയിരുന്നത്. ഇതിന് പിന്നാലെ യുവാവിന് തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നാണ് പൊലീസ് ആദ്യം തേടിയത്.
ജൂലൈ ഏഴിനാണ് മാനസയെ ശല്യപ്പെടുത്തരുതെന്ന് കാട്ടി പൊലീസ് രഖിലിനെ വിളിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇയാൾ ബിഹാറിലേക്ക് പോയത്. ഇന്റർനെറ്റ് നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയതെന്നും പൊലീസ് പറയുന്നു.
അതേസമയം, കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രാഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മാനസയുടെ ബന്ധുക്കൾ പുലർച്ചെ കോതമംഗലത്ത് എത്തി. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിലേക്കും തിരിച്ചിട്ടുണ്ട്. രാഖിലിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ഇത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചാകും ഇരുവരുടെയും പോസ്റ്റ്മോർട്ടം. തുടർന്ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തിൽ മാനസയുടെ സഹപാഠികളുടെ വിശദമൊഴിയും ഇന്ന് രേഖപ്പെടുത്തും.
സമൂഹ മാധ്യമങ്ങളിലെ വിവരങ്ങളും ശേഖരിക്കും. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു കണ്ണൂർ സ്വദേശിനിയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ ആശുപത്രിയിലെ ഹൗസ് സർജനുമായിരുന്ന മാനസയ്ക്ക് സുഹൃത്തായിരുന്ന രഖിലിന്റെ വെടിയേറ്റത്.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും പിന്നീടു പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക