കർണാടകയിലെ വിജയപുര ജില്ലയിൽ ഹിന്ദു മതവിശ്വാസിയായ വളർത്തുമകളെ അവളുടെ മതാചാരങ്ങളനസുരിച്ച് വിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ് മുസ്ലിമായ അവളുടെ രക്ഷിതാവ്.
വിജയപുരയിലെ അലമേല എന്ന സ്ഥലത്ത് ജീവിക്കുന്ന മെഹബൂബ് മസാലി എന്ന ഇലക്ട്രിക്കൽ കോണ്ട്രാക്റ്ററാണ് തന്റെ 18 വയസ്സുകാരിയായ ‘മകൾ’ പൂജയെ അവളുടെ വിശ്വാസപ്രകാരം വിവാഹം കഴിപ്പിച്ച് കൊടുത്തത്. ഏഴു വയസ്സ് പ്രായമുള്ളപ്പോഴാണ് പൂജക്ക് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. അതിന് ശേഷം മെഹബൂബാണ് അവരെ വളർത്തിയത്.
മാതാപിതാക്കളുടെ മരണശേഷം അവരുടെ ബന്ധുക്കൾ പൂജയെ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മെഹബൂബ് അവരെ ഏറ്റെടുക്കാൻ തയ്യാറായത്. “ഒരേ വാർഡിൽ താമസിക്കുന്നവരായത് കൊണ്ടാണ് ഞങ്ങൾ പൂജയെ വളർത്തി പരിപാലിച്ചത്.
എന്റെ മറ്റു മക്കളുടെ കൂടെ കളിച്ചാണ് അവർ വളർന്നത്. സ്വന്തം മകളെ പോലെ തന്നെയാണ് പൂജയെയും വളർത്തിയത്,” മെഹബൂബ് മസാലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
“ഒരു പതിറ്റാണ്ടിലധികം കാലം അവൾ ഞങ്ങളുടെ വീട്ടിൽ താമസിച്ചു. എന്നാൽ ഇത്രയും കാലം അവളോട് മതം മാറാനോ ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കണം എന്നോ ആവശ്യപ്പെട്ടിട്ടില്ല.
അത് ഞങ്ങളുടെ മതവിശ്വാസത്തിനെതിരാണ്. ഇപ്പോൾ 18 വയസ്സായതോടെ അവളെ ശങ്കർ എന്ന് പേരുള്ള അവളുടെ മതത്തിലുള്ള ഒരു യുവാവുമായി വിവാഹം നിശ്ചയിച്ചിരിക്കുകയാണ്,” മെഹബൂബ് പറയുന്നു.
ജൂലൈ 30 ന് അവരുടെ വീടിന് മുന്നിൽവച്ച് തന്നെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. രണ്ട് മതവിഭാഗത്തിൽ നിന്നുള്ള ആളുകളും ചടങ്ങിൽ പങ്കെടുക്കുകയും ദമ്ബതികളെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക