കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾ രാജ്യം വിടാതിരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങി. ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ എമിഗ്രേഷൻ വകുപ്പിന് അപേക്ഷ നൽകി
പ്രതികളെ തടയാൻ വിമാന താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ. ലുക്ക് ഔട്ട് നോട്ടീസും വൈകാതെ ഇറക്കും. ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും തൃശൂർ സെഷൻസ് കോടതിയിലും ആണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
തട്ടിപ്പിൽ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഒരേ ആധാരത്തിന്മേൽ രണ്ടിലധികം വായ്പകൾ നൽകിയിരിക്കുന്നത് 24 പേർക്കാണ്. ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ്. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. 11 പേർക്കാണ് ഇങ്ങനെ 50 ലക്ഷത്തിനു മുകളിൽ വായ്പ നൽകിയത്. 50% കുടിശ്ശികയും 50 ലക്ഷത്തിന് മുകളിലുള്ള വായ്പകളിലാണ്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മൂന്നു കോടി രൂപ പ്രതികൾ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ്, വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകൾ ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക