ചണ്ഡീഗഡ്: ഒളിമ്പിക്സിൽ അത്ലറ്റിക്സ് വിഭാഗത്തിൽ സ്വർണമെന്ന് ഇന്ത്യയുടെ വർഷങ്ങളായുള്ള സ്വപ്നത്തിന് വിരാമം കുറിച്ച നീരജ് ചോപ്രയ്ക്ക് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
നീരജിന് ക്ലാസ് 1 കാറ്റഗറി ജോലി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ച്കുളയിൽ അത്ലറ്റുകൾക്കായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും. താത്പര്യമുണ്ടെങ്കിൽ നീരജിനെ അതിന്റെ മേധാവിയാക്കും. മറ്റ് താരങ്ങളെപോലെ, 50 ശതമാനം ഇളവോടെ നീരജിന് പ്ലോട്ട് നൽകുമെന്നും ഖട്ടർ പറഞ്ഞു.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നീരജ്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്.
അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് കരസേനയിലെ ഈ ജൂനിയർ കമ്മീഷൻസ് ഓഫീസർ. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്സിൽ സ്വർണം നേടുന്നത്. ഫൈനലിൽ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വർണദൂരം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക