ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിട്ടുണ്ട്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ
തേടി ട്യൂമർ എത്തുന്നത്.
തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്താണ്
ഭയങ്കരമായ തലവേദന വരുന്നത്. ഡോക്ടറെ കാണിച്ചശേഷം മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണു ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്.
തുടരെയുള്ള ഓപ്പറേഷനുകളും റേഡിയേഷൻ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു. തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടർന്നു ശരീരത്തിന്റെ ഒരു വശം തളർന്നു. രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ
ഈ പെൺകുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത് പ്രതിസന്ധികളിൽക്കൂടിയും ജീവിതത്തിൽ കടന്നുപോയ ശരണ്യ ആത്മവിശ്വാസം
ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെ എത്തിയത്.
2012–20 കാലഘട്ടത്തിൽ തലയിൽ 9 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. 33 തവണ റേഡിയേഷനും ചെയ്തു. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.
ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് സുഹൃത്ത് ബിനുവിന്റെ ആലോചന ശരണ്യയ്ക്ക് എത്തുന്നത്. 2014–ൽ ഒക്ടോബർ 26 ന് ബിനുവും ശരണ്യയും വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ
രൂക്ഷമായതോടെ വിവാഹജീവിതവും പ്രശ്നത്തിലായി
അങ്ങനെ പിന്നീടുള്ള ജീവിതപോരാട്ടത്തിൽ ശരണ്യ തനിച്ചാവുകയും ചെയ്തു. സാമ്പത്തികമായും തകർന്നതോടെ അമ്മയും ശരണ്യയും ഒറ്റയ്ക്കായി.പിന്നീട് സീമ ജീ. നായരുടെ നേതൃത്വത്തിലുള്ള സുമനസ്സുകളുടെ സഹായത്താൽ വാടവീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് ശരണ്യയും അമ്മയും താമസം മാറ്റിയിരുന്നു.
അസുഖം മാറി വെള്ളിത്തിരയിൽ തിരിച്ചെത്തണമെന്ന് ശരണ്യ എന്നും ആഗ്രഹിച്ചിരുന്നു. ആ സ്നേഹസീമയിൽ നിന്ന് അമ്മയെ തനിച്ചാക്കി ശരണ്യ യാത്രയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസത്തോളമായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശരണ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക