ന്യൂഡൽഹി : സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.
2020 സെപ്റ്റംബർ 30 ന് അൺലോക്ക് 5 ന്റെ ഭാഗമായി കേന്ദ്രസർക്കാർ വിശദമായ മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ഒക്ടോബർ 15 ന് ശേഷം ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ്. ആ ഉത്തരവ് ഇപ്പോഴും നില നിൽക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് സ്കൂളുകൾ തുറക്കാം എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇതനുസരിച്ച് വിശദമായ മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി സ്കൂളുകൾ തുറക്കുന്നതിന് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക