മലയാള സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ നടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും. സിനിമ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചതാണ് ഇത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്.
മൂന്നു ദേശീയ അവാർഡുകളും പത്മശ്രീയും നേടി ‘മഹാനടൻ’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടി ആദ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്.
1980ൽ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയിൽ അഭിനയിക്കുമ്ബോഴാണ്, തിക്കുറിശ്ശി സുകുമാരൻ നായർ, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിർദ്ദേശിച്ചത്.
ഈ സിനിമയിൽ മമ്മൂട്ടിയ്ക്ക് ശബ്ദം നൽകിയത് ശ്രീനിവാസനാണ്. 1980ൽ ഇറങ്ങിയ കെ ജി ജോർജ്ജിന്റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീടിങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എൺപതുകളിലെ സംവിധായകർ തുടങ്ങി ന്യൂജെൻ സംവിധായകർ വരെ ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയാക്കാൻ ശ്രമിക്കുന്ന ആളാണ് മമ്മൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക