ഗ്വാളിയോര്‍: വ്യത്യസ്ത ജാതിയില്പ്പെട്ടയാള്ക്കൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് 20കാരിയെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് സംഭവം.
ഓഗസ്റ്റ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകം ആത്മഹത്യയെന്ന വരുത്തിത്തീര്‍ക്കാനായിരുന്നു വീട്ടുകാരുടെ ശ്രമം.
എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേര് ഒളിവിലാണ്.
ജൂണ്‍ അഞ്ചിനാണ് യുവതി വീട്ടില്‍ നിന്നും ഒളിച്ചോടിയത്. ജൂലായ് ഏഴിന് തിരിച്ചെത്തുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മടങ്ങിയെത്തിയ യുവതിയെ പൊലീസ് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ ജൂലായ് 31 ന് രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് യുവതി വീട്ടിലേക്ക് പോകുകയായിരുന്നു.
ഓഗസ്റ്റ് രണ്ടിന് യുവതി ആത്മഹത്യ ചെയ്തതായി അച്ഛന് പൊലീസിനെ അറിയിച്ചു. ആത്മഹത്യയില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ
ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമായി. യുവതിയുടെ അച്ഛനെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തപ്പോള്‍ യുവതിയെ കൊന്ന് കെട്ടിത്തൂക്കിയാതാണെന്ന് ഇവര്‍ സമ്മതിച്ചു. പിന്നാലെ പൊലീസ് അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അമ്മാവനും കസിന് സഹോദരങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക