വർഷങ്ങളായി മലയാള സിനിമയിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ് തെസ്നി ഖാൻ. സ്റ്റേജ് പരിപാടികളിലും മിമിക്രി വേദികളിലും തിളങ്ങിയ നടി തുടക്കത്തിൽ സഹനടിയായിട്ടാണ് അഭിനയിച്ചത്.
വർഷങ്ങൾക്ക് ശേഷം കോമഡി കഥാപാത്രങ്ങൾ അവതരിപ്പിച്ച് തുടങ്ങിയതോടെയാണ് കൂടുതൽ സിനിമകൾ താരത്തെ തേടി എത്തുന്നത്. മജീഷ്യനായിരുന്ന പിതാവിന്റെ കൂടെയാണ് താൻ ആദ്യം സ്റ്റേജിലെത്തുന്നതെന്ന് പറയുകയാണ് നടിയിപ്പോൾ.
ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നു എന്നും കോമഡി റോളുകളിലേക്ക് വഴി മാറിയതിനെ കുറിച്ചും തെസ്നി ഖാൻ വെളിപ്പെടുത്തുന്നത്.
”പിതാവ് അലി ഖാൻ മജീഷ്യനായിരുന്നു. കോഴിക്കോടാണ് ജന്മദേശമെങ്കിലും 1969 ൽ തന്നെ ഉപ്പ കൊച്ചിയിൽ താമസമാക്കി. അദ്ദേഹം കലാഭവനിൽ മാജിക് അധ്യാപകനായിരുന്നു.
ചെറുപ്പക്കാലം തൊട്ടേ ഉപ്പയ്ക്കൊപ്പം സ്റ്റേജിൽ കയറിയതിനാൽ പേടി ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് വന്ന സമയത്ത് ഇതാണ് കരിയർ എന്ന തോന്നലുണ്ടായിരുന്നില്ല. സുഹൃത്തിന്റെ റോൾ ചെയ്താൽ പിന്നീട് അത്തരം റോളുകൾ മാത്രമേ തേടി വരികയുള്ളൂ എന്നൊന്നും അറിയില്ലായിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്.
അതുപോലെ അന്ന് കൽപന ചേച്ചിയും ബിന്ദു പണിക്കരുമാണ് കോമഡി ടച്ചുള്ള കഥാപത്രാങ്ങൾ അധികവും ചെയ്തിരുന്നത്. അവരുടേത് പോലുള്ള ശരീരപ്രകൃതിയും അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത്തരം റോളുകളിലേക്ക് ഞാൻ പരിഗണിക്കപ്പെട്ടില്ല.
അതെന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. 2010 ന് ശേഷമാണ് ശരിക്കും എന്നെ തേടി കോമഡി കഥാപാത്രങ്ങൾ എത്തിയതെന്നാണ് തെസ്നി ഖാൻ പറയുന്നത്. മിനിസ്ക്രീനിൽ നിന്നും സിനിമയിലേക്ക് വീണ്ടും വന്നത് പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു.ദിലീപേട്ടനാണ് അതിലേക്ക് വിളിച്ചത്.
പിന്നാലെ മമ്മൂക്ക നായകനായ പോക്കിരിരാജ യിലേക്കുള്ള വിളി വന്നു. കുറച്ചധികം സീനുകൾ ഉണ്ടായിരുന്നതിനാൽ സിനിമ ഹിറ്റായപ്പോൾ ഗുണം ചെയ്തു. പോക്കിരിരാജയുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് പിന്നീട് ചെയ്ത കാര്യസ്ഥൻ എന്ന സിനിമയിലും നല്ല കഥാപാത്രം കിട്ടി.
ഡയമണ്ട് നെക്ലേസ്, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, തുടങ്ങി തുടർച്ചയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക