തിങ്കളാഴ്ച അര്‍ദ്ധ രാത്രി നടന്ന ഇന്ത്യന്‍ ഓപ്പറേഷനിലൂടെ 150 ഓളം വരുന്ന എംബസി ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. കാബുളില്‍ നിന്നും ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഒഴിപ്പിക്കാന്‍ ഇന്ത്യ നടത്തിയ അടിയന്തര നീക്കം എളുപ്പമാക്കിയത് താലിബാന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഉദ്ധരിച്ച് അല്‍ജസീറ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
എംബസിയില്‍ നിന്നും കാബൂള്‍ എയര്‍ പോര്‍ട്ടിലേക്കുള്ള പാതയില്‍ ഇന്ത്യന്‍ സംഘത്തിനായി താലിബാന്റെ അകമ്പടി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കാബൂളിലെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ എംബസി കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍. ഈ സമയം എല്ലാം എംബസിക്ക് പുറത്ത് ഒരു സംഘം താലിബാന് പ്രവര്‍ത്തകര്‍ മാരക ആയുധങ്ങളുമായും നിലയുറപ്പിച്ചിരുന്നു.
എന്നാല്‍, ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള താലിബാന് സംഘംം ആക്രമണം ലക്ഷ്യമിട്ടായിരുന്നില്ല നിലയുറപ്പിച്ചിരുന്നത് പകരം കാബൂള്‍ വിമാനത്താവളത്തിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ആയിരുന്നു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.
തിങ്കളാഴ്ച രാത്രി വൈകി രണ്ട് ഡസനോളം വരുന്ന വാഹനങ്ങളില്‍ എംബസിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ കെട്ടിടത്തിന് പുറത്ത് ഉണ്ടായിരുന്ന താലിബാന് സംഘാഘങ്ങളില് ചിലര്‍ യാത്രക്കാരോട് കൈകാട്ടി പുഞ്ചിരിച്ചെന്നും അവരുടെ ഇടയില്‍ ഉണ്ടായിരുന്ന എഎഫ്പി ലേഖകന്‍ പറയുന്നു.
ഇതിന് പുറമെ നഗരത്തിന്റെ ഗ്രീന്‍ സോണില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള പ്രധാന റോഡിലേക്ക് എത്തുന്നത് വരെ താലിബാന് ഇന്ത്യന്‍ സംഘത്തിന് അകമ്പടി നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
എംബസി പരിസരം വിട്ട് വാഹനങ്ങള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കായി അഞ്ച് കിലോമീറ്റര്‍ പിന്നിടാന്‍ അഞ്ച് മണിക്കൂറുകള്‍ എടുത്തു. ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഭീതിയിലായിരുന്നു യാത്ര.
താലിബാന് സ്ഥാപിച്ച അപരിചിതമായ ചെക്ക്പോസ്റ്റുകളും സംഘര്‍ഷം ഭയന്ന് വീട് വിട്ടിറങ്ങിയ ആയിരക്കണക്കിന് ആളുകളും റോഡരികിലുണ്ടായിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ വാഹനവ്യൂഹത്തിനൊപ്പം വന്ന താലിബാന് അംഗങ്ങള്‍ സ്വന്തം വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങി സംഘത്തിന് യാത്രാ സൗകര്യം ഒരുങ്ങി നല്‍കുകയായിരുന്നു.
പലപ്പോളും ജനക്കൂട്ടത്തിന് നേരെ തോക്കുകള്‍ ചൂണ്ടിയും ആകാശത്തേക്ക് വെടിയുതിര്‍ത്തും അവര്‍ വഴിയൊരുക്കാന്‍ ഇടപെടുകയും ചെയ്തു.
വാഹനവ്യൂഹം വിമാനത്താവളത്തിലെത്തിയപ്പോള്‍ അകമ്പടി സംഘം മടങ്ങുകയും അമേരിക്കന്‍ സൈനികര്‍ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തായിരുന്നു വിമാനത്തിന് പറന്നുയരാന്‍ സാധ്യമാക്കിയത് എന്ന് റിപ്പോര്‍ട്ട് ചുണ്ടികാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക