ഡൽഹി; കുട്ടികൾക്ക് കോവിഡ് വാക്സീൻ കുത്തിവയ്പ് ആരംഭിക്കുമ്പോൾ ആദ്യം പരിഗണിക്കുക സൈകോവ് ഡിയും കോവാക്സീനും.
സൈഡസ് കാഡിലയുടെ സൈകോവ് ഡി, കുട്ടികളിൽ നേരത്തേ തന്നെ പരീക്ഷണം പൂർത്തിയാക്കി അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഈ വാക്സീന് മുതിർന്നവരിലും ഇതുവരെ ഉപയോഗാനുമതി ആയിട്ടില്ല.
28,000 പേരിലായി നടന്ന ട്രയലിൽ, 12–18 പ്രായക്കാരായ കുട്ടികളെയും ഉൾപ്പെടുത്തിയിരുന്നു. ഇതു വിജയമെന്നാണ് റിപ്പോർട്ട്.
രണ്ടാംഘട്ട ട്രയലിന്റെ പൂർണ വിവരങ്ങളും മൂന്നാം ഘട്ടത്തിൽ വാക്സീനെടുത്ത 1000 കൗമാരക്കാരുടെ വിവരങ്ങളുമാണു വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കു നൽകിയത്. 5 – 12 പ്രായക്കാരിലും വാക്സീൻ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സൈഡസ് കാഡില.
ഭാരത് ബയോടെക്കിന്റെ കോവാക്സീൻ, കുട്ടികളിൽ അവസാനഘട്ട പരീക്ഷണത്തിലാണ്. 2 – 6 പ്രായക്കാരിലാണ് ഇപ്പോഴത്തെ ട്രയൽ. 6–12 പ്രായക്കാരിലെ ട്രയൽ നേരത്തേ നടന്നു. ഇവയുടെ ഫലം അടുത്ത മാസം ലഭ്യമാകും.
ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ചെങ്കിലും ലഭ്യമായിത്തുടങ്ങാത്ത മൊഡേണ വാക്സീൻ ചില രാജ്യങ്ങളിൽ കുട്ടികൾക്കു നൽകുന്നുണ്ട്.
ഇന്ത്യയിൽ അനുമതി പ്രതീക്ഷിക്കുന്ന ഫൈസർ വാക്സീനും ചില രാജ്യങ്ങളിൽ കുട്ടികൾക്കു നൽകിത്തുടങ്ങി. ഹൈദരാബാദിലെ ബയോളജിക്കൽ ഇ വികസിപ്പിച്ച ‘കോർബെവാക്സും’ മികച്ച ഫലം പ്രതീക്ഷിക്കുന്ന വാക്സീനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക