കൊച്ചി: യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികൾക്കെതിരെ പ്രവർത്തിച്ചാൽ പാർട്ടിപ്രവർത്തകർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ യോഗ ശേഷം പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആർക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കണമെന്നാണ് സതീശന്റെ നിർദ്ദേശം.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പറ്റിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കാണാൻ എകെജി സെൻററിന്റെ അനുവാദം വേണ്ടെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവനയ്ക്കുള്ള മറുപടി. ഇത് പോലെ നിലവാരമില്ലാത്ത തമാശ പറയരുതെന്നും പിണറായി വിജയൻ ഉപദേശം നൽകണമെന്നും സതീശൻ തിരിച്ചടിച്ചു. യുഡിഎഫിൽ പ്രശ്നമുണ്ടായിരുന്നു, അതുകൊണ്ടാണ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും നേരിൽ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക