നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (NCDC) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടർ സൂം മധ്യമത്തിലൂടെ ഫേസ് ബുക്കിലും യൂട്യൂബിലും നടത്തിയ തത്സമയ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വ്യത്യസ്തവും നൂതനവുമായ ഭാഷാ പഠന രീതി അവലംബിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതൽ വൈകിട്ട് 6.30 വരെ സൂം മധ്യമത്തിലൂടെ ഒരേസമയം ഫേസ് ബുക്കിലും യൂട്യൂബിലും നടത്തിയ ക്ലാസ്സിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഫേസ് ബുക്കിലൂടെ 20,000 പേരും യൂട്യൂബിലൂടെ 21,000 പേരും ഈ ലൈവ് ക്ലാസ്സിന്റെ ഭാഗമായി.
കേരളത്തിലാദ്യമായാണ് നാൽപതിനായിരത്തിലധികം പേർ ഒരേസമയം ഇത്തരമൊരു ക്ലാസ്സിൽ പങ്കെടുക്കുന്നതെന്ന് ഫീ വാങ്ങാതെ നടത്തിയ ഈ ക്ലാസ്സിന് നേതൃത്വം നൽകിയ ബാബ അലക്സാണ്ടർ പറഞ്ഞു. തുടർന്നുവരുന്ന എല്ലാ ഞായറാഴ്ചകളിലും ഇതേസമയത്ത് ഈ ലൈവ് ക്ലാസ്സ് ഉണ്ടായിരിക്കുമെന്നും, സർക്കാർ വിദ്യാലയങ്ങളിലേക്ക് ഈ പഠന രീതി കൊണ്ടുവരണമെന്ന് ലൈവ് ക്ലാസ്സിൽ പങ്കെടുത്ത നിരവധിപേർ അഭിപ്രായപ്പെട്ടതായും ബാബ അലക്സാണ്ടർ പറഞ്ഞു.
നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈനായും ബാബാ ഈസി ഇംഗ്ലീഷ് എന്ന പേരിൽ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ. സാധാരണക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം നൽകുന്നതിനാൽ ഇതിനോടകം സമൂഹ ശ്രദ്ധ നേടിയതാണ് ബാബ അലക്സാണ്ടർ ആവിഷ്കരിച്ച ബാബ ഈസി സ്പോക്കൻ ഇംഗ്ലീഷ് പരിശീലന പരിപാടി. വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഇതിന്റെ മൊഡ്യൂൾ.
പുതിയ ആശയങ്ങളും പഠന രീതികളുമാണ് ഈ പരിപാടിയെ മറ്റ് സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിൽ അധികം പേരാണ് 2019 ൽ അദ്ദേഹം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ഈ സൗജന്യ പ്രോഗ്രാം പ്രയോജനപ്പെടുത്തിയത്. 2018 ൽ ഫേസ്ബുക്ക് മാധ്യമം വഴി ഇത്തരത്തിൽ സൗജന്യ ലൈവ് പ്രോഗ്രാം അദ്ദേഹം നടത്തിയിരുന്നു.
സ്വന്തം അനുഭവങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ഈ ആശയങ്ങളും പഠന രീതിയും സമൂഹത്തിന് സൗജന്യമായി നൽകുമ്പോൾ അത് ഇംഗ്ലീഷിൽ സംസാരിക്കുന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്ന സമൂത്തിലെ വലിയൊരുവിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ബാബ അലക്സാണ്ടര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക