മംഗളൂരു: വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ജൂലൈ മുതൽ നഗരത്തിലെ യെനെപോയ ഹോസ്പിറ്റലിലെ ഐസിയുവിൽ ഓസ്കാർ ചികിത്സയിലായിരുന്നു.
ഈ വർഷം ജൂലൈയിൽ വീട്ടിൽ യോഗ ചെയ്യുന്നതിനിടെ വീണതിനെ തുടർന്ന് ഫെർണാണ്ടസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിറില് രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
യുപിഎ സർക്കാരിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായി ഫെർണാണ്ടസ് സേവനമനുഷ്ഠിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായും പ്രവർത്തിച്ചു.
1980 ൽ കർണാടകയിലെ ഉഡുപ്പി മണ്ഡലത്തിൽ നിന്ന് ഓസ്കാർ ഫെർണാണ്ടസ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേ മണ്ഡലത്തിൽ നിന്ന് 1984, 1989, 1991, 1996 എന്നീ വർഷങ്ങളിൽ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1998-ൽ ഫെർണാണ്ടസ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 2004-ൽ ഉപരിസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക