കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശി റോഡിൽ ചതഞ്ഞരഞ്ഞ നിലയിൽ കണ്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കോയമ്പത്തൂർ ജില്ലയിലെ അന്നൂർ താലൂക്ക് കരിയം പാളയം സ്വദേശിനി സി. ലക്ഷ്മി(80) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അവിനാശി റോഡിലെ സ്വകാര്യ കോളേജിലെ കാന്റീൻ ജീവനക്കാരിയായിരുന്നു ഇവർ. പുലർച്ചെ ജോലിക്കായി നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ചതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ നെഹ്റുനഗർ ഇന്ദിരാ നഗറിൽ എം. ഫൈസൽ (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ആറിന് പുലർച്ചെ തിരുച്ചിറപ്പള്ളി പോയി തിരിച്ചു വരുന്നതിനിടെ ഇയാൾ ഓടിച്ചിരുന്ന ആഡംബര വാഹനം ആണ് ലക്ഷ്മിയെ ഇടിച്ചിട്ട് നിൽക്കാതെ പോയത്. പിറകെ എത്തിയ തിരുവള്ളുവർ ജില്ലാ രജിസ്ട്രേഷനുള്ള ആഡംബര വാഹനത്തിൽ ദേഹം കുടുങ്ങി വലിച്ചിഴച്ച നിലയിലാണ് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടത്. എന്നാൽ തുടരന്വേഷണത്തിൽ അതേപോലെയുള്ള മറ്റൊരു ആഡംബര വാഹനമാണെന്ന് കണ്ടെത്തിയെങ്കിലും വാഹനത്തെയും ഇടിച്ച ആളെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പീളമേട് പോലീസ് അന്വേഷിച്ചിരുന്ന കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ സിറ്റി ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ്ങിന് കൈമാറി. ഓഗസ്റ്റ് ആറിന് പുലർച്ചെയാണ് നിരവധി വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിങ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചത് ഇടിച്ച വാഹനത്തെ അന്വേഷിച്ചുള്ള യാത്രയിൽ നഗരത്തിലെ എല്ലാ വർക്ക് ഷോപ്പുകളിലും പരിശോധന നടത്തേണ്ടി വന്നു. ഇതിൽ പട്ടണം പ്രദേശത്തെ വർക്ക് ഷോപ്പിൽനിന്നും ഇടിച്ച വാഹനത്തിന്റെ സാദൃശ്യമുള്ള ആഡംബര വാഹനത്തെ കണ്ടെത്തി മെക്കാനിക്കിനെ ചോദ്യംചെയ്തപ്പോഴാണ് വാഹനത്തിന്റെ അടിയിൽനിന്നും അപകടസമയത്ത് സ്ത്രീ ധരിച്ചിരുന്ന സാരിയുടെ കഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് വാഹന ഉടമ ഫൈസലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ആദ്യം സംഭവം നിരാകരിച്ചു. എങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞതോടെ വാഹനവുമായി താൻ ആ സമയത്ത് ഉണ്ടായിരുന്നുവെങ്കിലും ഇടിച്ച് കാര്യം അറിയില്ലെന്നാണ് പിന്നീട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
കോയമ്പത്തൂർ അവിനാശി റോഡിൽ സി.ഐ.ടി കോളേജിലെ കാന്റീൻ ജീവനക്കാരിയായി വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി. അന്നൂർ കരിയാൻ പാളയത്ത് നിന്ന് മൂന്നര മണിക്കൂറോളം നടന്നാണ് ജോലിക്ക് എത്തിയിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതും നടന്നാണ്. ചില ദിവസങ്ങളിൽ കാന്റീനിൽ തന്നെ കഴിയുന്നത് കാരണം വീട്ടുകാരും അന്വേഷിച്ചില്ല.
കാന്റീൻ നടത്തിപ്പുകാരും വീട്ടിൽ ആണെന്നാണ് ധരിച്ചത്. ഇതാണ് മൃതദേഹം തിരിച്ചറിയാൻ വൈകിയത്. കോളേജുകൾ തുറക്കുന്നതുവരെ വീട്ടിലായിരുന്ന ലക്ഷ്മി ഒരാഴ്ച മുമ്പാണ് വീണ്ടും നടന്നു തന്നെ ജോലിക്കെത്തി തുടങ്ങിയത്. വർഷങ്ങളായുള്ള ശീലം പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് ആരാരുമറിയാതെ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക