തൃശൂർ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് സംഭവം. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്.
ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. എന്നാൽ സുരേഷ് ഗോപി എത്തിയിട്ടും ജീപ്പിൽ തന്നെ തുടർന്ന ഒല്ലൂർ എസ്ഐയെ അദ്ദേഹം വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓർമ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.
സല്യൂട്ട് ചെയ്യണ്ട എന്ന തീരുമാനം പോലീസ് അസോസിയേഷന് എടുക്കാൻ സാധിക്കില്ലെന്നും കേരള സർക്കാർ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ രാജ്യസഭാ ചെയർമാനെ അവർ അറിയിച്ച് അവിടെ നിന്നാണ് തങ്ങളെ അറിയിക്കുന്നതെന്നും സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പറയുകയുണ്ടായി. അങ്ങനെ ഒരു നോട്ടീസോ ഗവൺമെന്റ് ഓർഡറോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സല്യൂട്ട് ചെയ്യിപ്പിച്ചു എന്നു പറയുന്ന പ്രയോഗം തന്നെ തന്റെ പ്രവർത്തനങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും എസ്.ഐയെ ‘സർ’ എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക