കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഭരണനേതൃത്വം തമ്മിൽ വാക്കേറ്റവും തമ്മിലടിയും.
ഉപ പ്രധാനമന്ത്രിയും താലിബാന് സഹസ്ഥാപകനുമായ മുല്ല അബ്ദുള്‍ ഗനി ബറാദറും ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഹഖാനി ശൃംഖലയിലെ മുതിര്‍ന്ന നേതാവ് ഖലില്‍ ഉര് റഹ്മാന് ഹഖാനിയും തമ്മില്‍ കാബൂളിലെ പ്രസിഡന്‍ഷല്‍ പാലസില്‍ രൂക്ഷമായ വാക്കേറ്റത്തിലേര്‍പ്പെട്ടു. അനുയായികള്‍ രണ്ടുപക്ഷത്തും നിലയുറപ്പിച്ചതോടെ സംഘര്‍ഷം രൂക്ഷമായി.
യുഎസിനെ പരാജയപ്പെടുത്താന്‍ ഏതു സംഘമാണു കൂടുതല്‍ പ്രവര്ത്തിച്ചതെന്നതായിരുന്നു തര്‍ക്കവിഷയം. ഇടക്കാല സര്‍ക്കാരിന്റെ അധികാരവിഭജനം സംബന്ധിച്ചും വാക്കേറ്റമുണ്ടായെന്ന് മുതിര്‍ന്ന താലിബാന് നേതാവ് ബിബിസിയോടു വെളിപ്പെടുത്തി. എന്നാല്‍, താലിബാന് നേതൃത്വം ഔദ്യോഗികമായി ഈ കാര്യങ്ങൾ നിരാകരിച്ചു.
മുല്ല ബറാദര്‍ ദിവസങ്ങളായി പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷ്യനായതോടെയാണ് ഭരണനേതൃത്വത്തിലെ തമ്മിലടി പരസ്യമായത്. ബറാദര്‍ വെടിയേറ്റു മരിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തനിക്ക് വെടിയേറ്റിട്ടില്ലെന്നു കഴിഞ്ഞദിവസം ശബ്ദസന്ദേശത്തിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. കുറച്ചു ദിവസമായി യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ശബ്ദസന്ദേശത്തില്‍ ബറാദര്‍ പറഞ്ഞിരുന്നു.
അതേസമയം, യുഎസ് സര്‍ക്കാര്‍ തലയ്ക്കു വിലയിട്ടിരിക്കുന്ന അഫ്ഗാന് അഭയാര്‍ഥി കാര്യമന്ത്രി കൂടിയായ ഖാലില്‍ ഉര് റഹ്മാനുമായുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് ബറാദര്‍ കാണ്ഡഹാറിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞയാഴ്ച അവസാനമായിരുന്നു വാക്കേറ്റമെന്ന് ഖത്തറിലെ മുതിര്‍ന്ന താലിബാന് നേതാവും കാബൂളിലെ താലിബാന്റെ ഉന്നതനും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടക്കാല സര്‍ക്കാരിന്റെ ഘടനയില്‍ ബറാദര്‍ അതൃപ്തി പ്രകടിപ്പിച്ചതാണ് അഭിപ്രായവ്യത്യാസത്തിന്റെ തുടക്കം. താലിബാനിലുള്ളിലെ ഉള്‍പ്പോരുകളും വാക്കേറ്റത്തിന് ശക്തിപകര്‍ന്നു. നയതന്ത്രചര്‍ച്ചകളിലൂടെ മുന്നോട്ടുപോകണമെന്ന നിലപാടാണ് ബറാദറിനെങ്കില് ആക്രമണത്തിലൂടെ അധികാരം ശക്തിപ്പെടുത്തണമെന്നതാണ് ഒരു വിഭാഗത്തിനുള്ളത്.
യുഎസ് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ച താലിബാന്റെ ആദ്യ നേതാവാണ് ബറാദര്‍. 2020 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഇദ്ദേഹം ടെലഫോണില്‍ സംസാരിച്ചതോടെയാണ് ദോഹ കരാര്‍ യാഥാര്‍ഥ്യമാകുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്മാറുന്നത് ഇതോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക