തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ സിംഗ് (16) കഴിഞ്ഞ ദിവസം ഫ്ളാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.
അപകടമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവം നടന്ന കവടിയാറിലെ നികുഞ്ജം ഫ്ളാറ്റിലെയും സമീപത്തെ ഫ്ളാറ്റിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.
അപകട സമയത്ത് ബാല്‍ക്കണിയുടെ നടുവിലായി ഒരു കസേരയുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുമ്ബ് ഭവ്യ ബാല്‍ക്കണിയില്‍ കസേരയില്‍ ഇരിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരന് പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ബാല്‍ക്കണിയില്‍ നെഞ്ചോളം ഉയരത്തില്‍ ഹാന്റ് റെയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന് മുകളിലൂടെ എത്തിവലിഞ്ഞ് നോക്കിയോ കസേരയില്‍ കയറിനിന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഭവ്യയുടെ മൃതദേഹം ഇന്നലെ രാവിലെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക