ഛണ്ഡീഗഢ്: ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഗവർണർ ബർവാരിലാൽ പുരോഹിതിന് കൈമാറി. ഏറെനാളായി പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന കലഹങ്ങൾക്കൊടുവിൽ, തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അമരീന്ദറിന്റെ രാജി.
Punjab CM Captain Amarinder Singh submits resignation to Governor Banwarilal Purohit, at Raj Bhavan in Chandigarh. pic.twitter.com/qIlYcr71L7
— ANI (@ANI) September 18, 2021
രാജിക്കത്ത് കൈമാറിയതിനു ശേഷം അമരീന്ദർ രാജ്ഭവന് മുന്നിൽ മാധ്യമങ്ങളെ കണ്ടു. ഏതെങ്കിലും പാർട്ടിയിലേക്ക് ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. ഭാവി രാഷ്ട്രീയത്തിൽ അവസരം ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും കൂടെയുള്ളവരുമായി ചർച്ചകൾ നടത്തിയതിനു ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടിയിൽ താൻ പലതവണ അപമാനിക്കപ്പെട്ടു. കോൺഗ്രസ് അധ്യക്ഷയുമായി ഇന്ന് രാവിലെ താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവെക്കുന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് തന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണുന്നത്. അതുകൊണ്ടാണ് രാജിവെക്കാൻ തീരുമാനിച്ചത്. പാർട്ടിക്ക് ആരെയാണ് വിശ്വാസമുള്ളത്, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിൽ നാല് മന്ത്രിമാരും ഉൾപ്പെടുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇതിൽ 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് നേരത്തെതന്നെ സിദ്ദു അനുകൂലികൾ അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക