കോഴിക്കോട്: മലാപ്പറമ്പിൽ നിന്ന് മോഷണം പോയ ടിപ്പർ ലോറി മണിക്കൂറുകൾക്കകം പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പിന്തുടർന്ന് പിടികൂടി. മോഷ്ടാക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോറി അമിത വേഗത്തിൽ ഓടിച്ചു പോകുന്നതിനിടെ മുപ്പതിലേറെ വാഹനങ്ങളിലും ഡിവൈഡറിലും ഇടിച്ചു. ബിലാത്തിക്കുളം ക്ഷേത്രത്തിനു മുന്നിലെ കൽവിളക്കിൽ തട്ടി ലോറി റോഡിൽ കുടുങ്ങിയതോടെ മോഷ്ടാക്കൾ ഇറങ്ങി ഓടി. ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എലത്തൂർ മാട്ടുവയൽ അബ്ബാസ് (20), നടക്കാവ് പണിക്കർ റോഡ് ഹാജിയാർ കോളനി നാലുകുടി പറമ്പ് നിധീഷ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എലത്തൂർ എസ്ഐമാരായ കെ.ആർ.രാജേഷ് കുമാർ, കെ.രാജീവ്, ഡ്രൈവർ സിപിഒ സുബീഷ്, സിപിഒ കെ.രാജീവ് എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച ലാപ്ടോപ്, ഡിവിഡി പ്ലെയർ, ബാഗ്, പഴ്സ് തുടങ്ങിയ സാധനങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. മലാപ്പറമ്പ് ചോലപ്പുറത്ത് യുപി സ്കൂളിൽനിന്ന് ആംപ്ലിഫയറും മൈക്ക് സെറ്റും മറ്റും ഇവർ കഴിഞ്ഞ ദിവസം മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ചേവായൂർ എസ്ഐ എസ്.ഷാനിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
നൂറടിയിലേറെ താഴ്ചയുള്ള കിണറിന്റെ കരയില്‍ ഏറെ നേരം ഇരുന്നു, പിന്നെ എടുത്തുചാടി, പടികളില്‍ തട്ടി തലയറ്റു പോയി; കടക്കെണിയില്‍ പെട്ട് 52കാരന് ജീവനൊടുക്കി
മലാപ്പറമ്പ് എഡിഎം ബംഗ്ലാവിനു സമീപം എംസാൻഡുമായി നിർത്തിയിട്ട കുന്നമംഗലം സ്വദേശി ബഷീറിന്റെ ലോറിയാണ് മോഷണം പോയത്. ഇന്നലെ അതിരാവിലെ വണ്ടി എടുക്കാൻ ചെന്നപ്പോഴാണ് വിവരം അറിയുന്നത്.
തുടർന്ന് ഉടമ ചേവായൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ ടിപ്പർ ലോറി അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിലും ഇതു സംബന്ധിച്ച സന്ദേശം നൽകി. അസോസിയേഷൻ അംഗങ്ങൾ തടമ്പാട്ടുതാഴം ഭാഗത്തു നിൽക്കുമ്പോൾ ലോറി അതിലെ പോകുന്നത് കണ്ടു.
ഉടനെ അംഗങ്ങളായ രണ്ടു പേരും ബൈക്കിൽ ലോറിയെ പിന്തുടർന്നു. കാരപ്പറമ്പ് ജംക്ഷനിലെത്തിയപ്പോൾ ലോറി ഗതാഗതക്കുരുക്കിൽപെട്ടു. ഇവിടെവച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ മോഷ്ടാക്കൾ ലോറി അമിത വേഗത്തിൽ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക് ഓടിച്ചു പോയി.
ഇതിനിടെ രണ്ടു വാഹനത്തിൽ ലോറി ഇടിച്ചു. കാരപ്പറമ്പ്– കുണ്ടൂപ്പറമ്പ് റോഡിലൂടെ അമിത വേഗത്തിൽ പോയ ലോറിയെ ബൈക്കിൽ യുവാക്കൾ പിന്തുടർന്നു. ഈ സമയം കുണ്ടൂപ്പറമ്പ് ഭാഗത്ത് എലത്തൂർ പൊലീസ് വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നു. പൊലീസ് കൈകാണിച്ചിട്ടും ലോറി നിർത്തിയില്ല.
ഉടനെ എലത്തൂർ പൊലീസ് ലോറിയെ പിന്തുടർന്നു. ഇതിനിടെ എലത്തൂർ പൊലീസ് വിവിധ സ്റ്റേഷനുകളിലേക്കു സന്ദേശം നൽകി. കുണ്ടൂപ്പറമ്പ് ഭാഗത്തു കൂടെ ഓടിച്ചു പോയ ലോറി ബൈപ്പാസിൽ കയറി അവിടെ നിന്ന് അമ്പലപ്പടി ഭാഗത്തെത്തി.
അമ്പലപ്പടിയിൽ കെഎസ്ആർടിസി ബസ്സിൽ തട്ടി. തുടർന്ന് പാവങ്ങാട് റോഡിലൂടെ കണ്ണൂർ റോഡിൽ കയറി. നടക്കാവ് റോഡിൽ ലോറി കുറുകെയിട്ടു പിടികൂടാൻ പൊലീസ് ശ്രമിച്ചു. ഇതിനിടെ നടക്കാവ് പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഇടിച്ച ശേഷമാണ് ലോറി ബിലാത്തിക്കുളം ഭാഗത്തേക്കു ഓടിച്ചു പോയത്.
രണ്ടു മണിക്കൂറിലേറെയാണ് പൊലീസ് ലോറിയെ പിന്തുടർന്നത്. ലോറി നിർത്തിയ ഉടനെ തന്നെ പ്രതികളായ അബ്ബാസും നിധീഷും ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടു പറമ്പിലൂടെയും ഇടവഴികളിലൂടെയും ഓടിയ ഇരുവരെയും നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക