കെ റെയില്‍ പദ്ധതി നടപ്പാക്കാൻ 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വെയോണ്‍മെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പുനരധിവാസത്തിനുള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തിയതില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലൂടെ 88 കിലോമീറ്റര്‍ പാത നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കെ റെയില്‍ അപ്രായോഗികമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. പരിസ്ഥിതിക്ക് വലിയ ആഘാതവും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുമുണ്ടാകുമെന്നാണ് യുഡിഎഫ് ഉപസമിതി ഉന്നയിക്കുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക