രാജസ്ഥാനിലെ ഹനുമാന്‍ഘട്ടിൽ ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിവാഹിതയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് കൊലപാതകം. പ്രേംപുര സ്വദേശിയായ ജഗദീഷ് മേഗ്വാളിനെ(29)യാണ് ഒരുസംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികളിലൊരാളുടെ ഭാര്യയുമായി ജഗദീഷിന് ബന്ധമുണ്ടായിരുന്നതായും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവദിവസം സൂറത്ത്ഘട്ടിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ ജഗദീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. വടി കൊണ്ടും മറ്റും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് മരിച്ച ജഗദീഷിനെ പ്രതികള്‍ വീടിന് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ യുവതി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് ജഗദീഷിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവാണ് കേസിലെ മുഖ്യപ്രതി. ഇയാളെ ശനിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി പ്രതികളെല്ലാം ഇവരുടെ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക