സ്വകാര്യ, സ്വാശ്രയ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനയ്ക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിലും ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാരിന്റെ ഉത്തരവ്. വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കാനൊണ് നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.ഒക്ടോബർ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ചാണ് നടത്തുന്നത്. ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിർദ്ദേശം. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് വരത്തക്കവിധം ഓൺലൈൻ ഓഫ്ലൈൻ കഌസുകൾ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിൾ. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകൾ ഓൺലൈനിൽ തന്നെ തുടരും.എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകളും തുറന്നു പ്രവർത്തിക്കും. കാമ്പസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക