കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ മുസ്ലിംലീഗ് നേതാവ് എം കെ മുനീറിനെഎൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തത്. ചോദ്യംചെയ്യൽ ഒരു മണിക്കൂർ നീണ്ടു എന്നാണ് വിവരം.
കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് എം കെ മുനീർ.
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം.
അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും ആരോപണമുണ്ട്. എന്നാൽ, കള്ളപ്പണമാണ് വെളുപ്പിച്ചത് എന്ന ആരോപണം എം കെ മുനീർ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക