ചണ്ഡീഗഡ്: ഹോട്ടല്‍ മുറിയില്‍ നടത്തിയ വിവാഹ ചടങ്ങ് അസാധുവാക്കി പഞ്ചാബ് ഹരിയാന ഹൈക്കോടതി. വിവാഹിതരായി എന്ന് അവകാശപ്പെട്ട് കൗമരക്കാര്‍ ആവശ്യമായ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ സെപ്തംബര്‍ 26നാണ് ഇരുപത് വയസുകാരിയും, പത്തൊന്‍പത് വയസുകാരനും ഒളിച്ചോടി വിവാഹം കഴിച്ചത്.
ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും, തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റിന് പകരം കല്ല്യാണ ഫോട്ടോകള്‍ എന്ന് പറഞ്ഞ് ചില ചിത്രങ്ങളാണ് ഇവര്‍ ഹാജറാക്കിയത്. ഒരു പാത്രം ഹോമകുണ്ഡമായി വച്ച് പെണ്‍കുട്ടിയെ ആണ്‍കുട്ടി സിന്ദൂരം അണിയിക്കുന്നതായിരുന്നു ഫോട്ടോയില്‍.
ഹോട്ടല്‍ മുറിയില്‍ വച്ച് സിന്ദൂരം ചാര്‍ത്തിയെന്നും, പാത്രത്തില്‍ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുന്നില്‍ പരസ്പരം മാലചാര്‍ത്തിയെന്നും. ഇത് വിവാഹമായി കരുതണമെന്നും കൗമരക്കാര്‍ കോടതിയോട് പറഞ്ഞു. എന്നാല്‍ ഈ ചടങ്ങില്‍ ആരാണ് മന്ത്രം ചൊല്ലിയത് എന്ന് കോടതി തിരിച്ച് ചോദിച്ചു.
ഹോമകുണ്ഡം കൃത്യമല്ല അത് ഒരു പാത്രത്തിലാണ്. ഇത്തരം ഹോട്ടല്‍ മുറിയില്‍വച്ച് നടത്തിയ വിവാഹത്തിന് സാധുതയില്ലെന്ന് പറഞ്ഞ് തള്ളിയ കോടതി ഇവര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു. ആണ്‍കുട്ടിയുടെ പ്രായം കൂട്ടികാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി പറഞ്ഞു. അതേ സമയം ഇവര്‍ക്ക് സുരക്ഷ നല്കാന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക