ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് ഇത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണ് എൻഡിഎ. (Women National Defence Academy)
‘സായുധ സേനകളിൽ വനിതകളുടെ പ്രാതിനിധ്യം’ എന്ന വിഷയത്തിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഇൻ്റർനാഷണൽ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. “അടുത്ത വർഷം മുതൽ വനിതകൾക്കും ദേശീയ പ്രതിരോധ അക്കാദമിയിൽ പ്രവേശനം അനുവദിക്കുമെന്നത് സന്തോഷത്തോടെ അറിയിക്കുന്നു.”- രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ലെന്നും പാകിസ്താന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെയും കീഴിൽ നടന്ന പ്രധാനചുവടുവെപ്പായിരുന്നു സർജിക്കൽ സ്ട്രൈക്കെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിർത്തികൾ ആരും തകർക്കരുതെന്ന സന്ദേശം നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഗോവ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലക്ക് ശിലസ്ഥാപനം നടത്തിയ ശേഷമുള്ള പ്രസംഗത്തിൽ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കവേയായിരുന്നു മുന്നറിയിപ്പ്. ഇത്തരം ഏറ്റമുട്ടലുകൾ സൈനിക നടപടി ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക