അച്ഛൻ മകൻ സ്നേഹത്തിന്റേയും പ്രായമില്ലാത്ത പ്രണയത്തിന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു 2001ൽ പുറത്തിറങ്ങിയ ഇഷ്ടം.
ദിലീപ്–നെടുമുടി വേണു അച്ഛൻ മകൻ കോമ്പിനേഷൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് വൻവിജയമായിരുന്നു. ഇപ്പോഴും ടെലിവിഷൻ റേറ്റിങ് മികച്ച നിൽക്കുന്നു ഈ ചിത്രം.
പലയാവർത്തി കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കലവൂർ രവികുമാർ വേണുവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.
‘ഇഷ്ടം എന്ന സിനിമയുടെ കഥ ആദ്യം കേൾക്കുന്ന വ്യക്തി നെടുമുടി വേണുവാണ്. അതിന് ശേഷമാണ് ദിലീപിനോട് കഥ പറയുന്നത്. കുട്ടികൃഷ്ണമേനോൻ എന്ന കഥാപാത്രം ആര് ചെയ്യണം എന്ന ചോദ്യം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു.
മൂന്നുപേരുകളായിരുന്നു മനസിൽ. തിലകൻ, ഇന്നസെന്റ്, നെടുമുടി വേണു. അച്ഛന്റെ പ്രണയം വരുന്ന സീനുകൾ കൂടി ആലോചിച്ചപ്പോൾ ആ വേഷം വേണുവിന്റെ കയ്യിൽ ഭദ്രമായിരിക്കും എന്ന് തോന്നി. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ സന്തോഷം.
ഒന്ന് ഇളകി ചെയ്യാൻ പറ്റിയ വേഷം എത്രനാളുകൾക്ക് ശേഷമാണ് കിട്ടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് സിബിയും നിർമാതാവ് ഡേവിഡും ഞാനും പങ്കെടുക്കുന്ന ചർച്ചകളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യവും ഉണ്ടാകും.
ഓരോ അഭിപ്രായങ്ങൾ നിർദേശങ്ങൾ അങ്ങനെ ഇഷ്ടം സിനിമ പൂർത്തിയാകുന്നത് വരെ അദ്ദേഹം ആസ്വദിച്ച് ഒപ്പമുണ്ടായിരുന്നു.
പ്രണയ രംഗങ്ങൾ, പാട്ടുകൾ.. അതിലെല്ലാം അദ്ദേഹത്തിന്റെ ഒരു ടച്ച് െകാണ്ടുവരാൻ ശ്രമിക്കുമായിരുന്നു. അത്രമാത്രം ആഗ്രഹിച്ച ഒരു വേഷമായിരുന്നു അത്. ആ സിനിമ വലിയ വിജയമാവുകയും ചെയ്തു.’ രവികുമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക