ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യഹര്‍ജിയില്‍ വിധി 20-ന്. മുംബൈയിലെ എന്‍.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹര്‍ജി വിധി പറയാനായി ഒക്ടോബര്‍ 20-ലേക്ക് മാറ്റിയത്. ഇതോടെ ആറുദിവസം കൂടി താരപുത്രൻ ജയിലില്‍ തുടരും. ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ചയും മണിക്കൂറുകള്‍ നീണ്ട വാദമാണ് കോടതിയില്‍ നടന്നത്.
ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍.സി.ബി.യുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ആര്യനൊപ്പം അറസ്റ്റിലായ അർബാസിന്റെ കൈയിൽ നിന്ന് പിടികൂടിയ ലഹരി മരുന്ന് ഇവരുടെ ഫോണുകളിലെ വാട്സാപ്പ് ചാറ്റുകൾ ഫോട്ടോകൾ എന്നിവയാണ് തെളിവായി നൽകിയിരിക്കുന്നത്. ലഹരിമരുന്ന് വില്പനയെ സംബന്ധിച്ച് ആര്യന് ചര്‍ച്ച നടത്തിയതിനും തെളിവുണ്ട്.
പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നല്‍കുന്നത് തെറ്റാണെന്നും എന്‍.സി.ബി. അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ ആര്യനെതിരേ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. വാട്സാപ്പ് ചാറ്റുകള്‍ ദുര്‍ബലമായ തെളിവുകളാണെന്നും അതിന്റെ പേരില്‍ ഈ ആണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. നിലവില്‍ കുറ്റവിമുക്തനാക്കാനല്ല, ജാമ്യത്തിനായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും പ്രതിഭാഗം പറഞ്ഞു.
അതേസമയം ജാമ്യഹര്‍ജി വിധി പറയാനായി 20-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ഒക്ടോബര്‍ രണ്ടാം തീയതിയാണ് ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവരെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച തുടങ്ങിയവരും എന്‍.സി.ബി.യുടെ പിടിയിലായിരുന്നു. കേസില്‍ ഇതുവരെ ആകെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരിമരുന്ന് വിതരണക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക