ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ എട്ടുപേരെ കാണാതായതായി റിപ്പോര്‍ട്ട്. കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചു പോയതായാണ് വിവരം. രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികളെയും 2 പുരുഷന്മാരെയും ഒരു സ്ത്രിയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം.
കോട്ടയം -ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്. വീടുകള്‍ സ്ഥിതി ചെയ്തിരുന്നത് ഇടുക്കി ജില്ലയിലാണ്. കുത്തൊഴുക്കില്‍ വീടുകള്‍ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.
പതിനേഴോളം പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ് സൂചനകള്‍.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കൊക്കയാര്‍. ഉറുമ്ബിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എത്ര പേര് ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക