ദില്ലി: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവുമായിബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
”കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.”- മോദി ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി. കോട്ടയം കൂട്ടിക്കലില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയില്‍ ഒരാളും ഒഴുക്കില്‍പ്പെട്ടു. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന് മരിച്ചു. പാലക്കാടും തൃശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക